മാഹാത്മ്യം–
ഗുരുപൂര്‍ണ്ണിമക്ക് ശിക്ഷണോത്സവം(ശിക്ഷണദിനം) എന്നും പറയാറുണ്ട്. സാധാരണയായിത്തന്നെ ഗുരുക്കന്മാരുടെ ശിക്ഷണം(അച്ചടക്കം)സ്വീകരിക്കാതെ സാമര്‍ത്ഥ്യം തെളിഞ്ഞു വരികയില്ല. ശിഷ്യഗണങ്ങളില്‍ തങ്ങളുടെപ്രതി ആദരവും ബഹുമാനവും ഉളവാകതത്തക്കവിധത്തിലുള്ള രീതി ഗുരുക്കന്മാര്‍ സ്വീകരിക്കേണ്ടത് ആവശ്യമാണെന്നതുപോലെ വിദ്യാര്‍ത്ഥികളും അവരോട് ആദരവുകാട്ടുകയും അച്ചടക്കം പാലിക്കുകയും വേണം എന്നതും ആവശ്യമാണ്. ഇങ്ങനെ നോക്കുമ്പോള്‍ ഈ വിശേഷദിനം ഗുരുക്കന്മാര്‍ക്കും ശിഷ്യഗണങ്ങള്‍ക്കും അച്ചടക്കത്തിന്‍റെ സന്ദേശവും കൊണ്ടാണ് വരുന്നത്. അതിനാല്‍ ഇതിനു ശിക്ഷണ ദിനമെന്നും പറയുന്നു. അച്ചടക്കം പാലിക്കുന്നവര്‍ക്കാണ് ഭരിക്കാനാവുന്നത് എന്ന വസ്തുത മനസ്സിലാക്കാതെ രാഷ്ട്രീയോന്നതിയോ ആത്മീയോന്നതിയോ സാദ്ധ്യമല്ല.
ഗുരുപൂര്‍ണ്ണിമ ദിനത്തില്‍ വ്യാസപൂജയും വിധാനം ചെയ്തിട്ടുണ്ട്. *സ്വയം സച്ചരിതനും, വാണിയും തൂലികയും മുഖേന പ്രേരണ നല്‍കുന്ന കല വശമുള്ളവനും ആയ ആദര്‍ശനിഷ്ഠനായ വ്യക്തിക്ക് വ്യാസന്‍ എന്ന സംജ്ഞ നല്‍കപ്പെടുന്നു.* അതിനാല്‍ ഗുരുപൂജക്ക് വ്യാസപൂജ എന്നും പറയുന്നു. വ്യസമഹര്‍ഷി സ്വയം തന്നെ മഹത്തായ പാരമ്പര്യത്തിന്‍റെ പ്രതീകമാണ്. ആദര്‍ശത്തിനു വേണ്ടി സമര്‍പ്പിക്കപ്പെട്ട പ്രതിഭയുടെ ഉല്‍കൃഷ്ടമായ ഉദാഹരണമാണ് അദ്ദേഹം. ലേഖകര്‍, വക്താക്കള്‍-അതായത് തൂലികയിലൂടേയും വാണിയിലൂടേയും ഭാവം ഉളവാക്കാന്‍ കഴിവുള്ള കലാകാരന്മാര്‍-വ്യാസമഹര്‍ഷിയെ അനുഗമിക്കുന്നതായാല്‍ ജനക്ഷേമത്തിനുള്ള പകുതി വഴി പിന്നിട്ടുവെന്നുകരുതാം. ഇതും ഒരു ശിക്ഷണമാണ്-അച്ചടക്കമാണ്. ആദ്ധ്യാത്മിക തലത്തില്‍ ഗുരുശിഷ്യബന്ധങ്ങളില്‍ അച്ചടക്കം കൂടുതല്‍ അഗാധവും അനിവാര്യവുമാകുന്നു. ഗുരു തന്‍റെ പുണ്യത്തിന്‍റെയും, പ്രാണന്‍റെയും, തപസ്സിന്‍റെയും ഒരംശം ശിഷ്യനു നല്‍കുന്നു. ഈ അംശം ലഭിക്കാനുള്ള യോഗ്യത, വഹിക്കാനുള്ള കഴിവ്, വിപുലപ്പടുത്താനും സദുപയോഗപ്പെടുത്താനും ഉള്ള കല- ഇവ നിശ്ചിതമായ അച്ചടക്കത്തിലൂടെയേ സാദ്ധ്യമാവൂ. ശിഷ്യനു ഗുരുവില്‍ അത്യന്തം ഭക്തിവിശ്വാസവും ഗുരുവിനു ശിഷ്യഗണങ്ങളുടെ പുരോഗതിക്കായുള്ള സ്നേഹനിര്‍ഭരമായ തല്പരത നിറഞ്ഞ ദിവ്യഭാവവും ഉണ്ടെങ്കില്‍ മാത്രമേ ഇതു നര്‍വ്വഹിക്കപ്പെടുകയുള്ളൂ. ഗുരുപൂര്‍ണ്ണിമയുടെ ഈ വിശേഷാവസരം ഗുരുശിഷ്യന്മാര്‍ക്കിടയില്‍ ഇപ്രകാരമുള്ള പാവനമായ ഗുഢ ആന്തരികബന്ധം സ്ഥാപിക്കുവാനും അതു ദൃഢപ്പെടുത്തുവാനും വേണ്ടിയാണ് എത്തുന്നത്. ഗുരുപൂര്‍ണ്ണിമ ആഘോഷിക്കുന്നവര്‍ താഴെ പറയുന്ന വസ്തുതകള്‍ ശ്രദ്ധിച്ചിരിക്കണം.
ഗുരു വ്യക്തിയുടെ രൂപത്തിലാണ് അറിയപ്പെടുന്നതെങ്കിലും ഗുരു വ്യക്തി എന്ന പരിധിയില്‍ ഒതുങ്ങുന്നില്ല. ശരീരത്തിന്‍റെ പരിധിയിലുള്ള ആളിന് തന്നെ സ്വയം ചേതനയായി വികസിപ്പിക്കാനാവില്ല. അയാള്‍ക്ക് തന്‍റെ അംശം ശിഷ്യനു നല്‍കാനാവില്ല. ഈ വിദ്യയുടെ മര്‍മ്മജ്ഞരല്ലാത്തവര്‍ക്ക് ഗുരു ആകാനാവില്ല. അതുപോലെ ഗുരുവിനെ ശരീരത്തിനുപരിയായി ശക്തിസിദ്ധാന്ത രൂപത്തില്‍ മനസ്സിലാകാത്ത ശിഷ്യന്‍ ശിഷ്യനുമാകുന്നില്ല.
ഗുരു ശിഷ്യന്‍റെ അച്ചടക്കം വീക്ഷിക്കുന്നു. ശിഷ്യന് നിരന്തരം ഗുരുവില്‍ നിന്നു നിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയും അവന്‍ അവ അനുസരിക്കുകയും പാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ചിന്തന തലത്തിലും വാണിയിലൂടെയും എഴുത്തിന്‍റെയും വായനയുടെയും തലത്തിലുമാണ് ഇത് സാധിക്കുന്നത്. ഇങ്ങനെയുള്ള ബന്ധം സ്ഥാപിക്കപ്പെടാത്തവര്‍ക്കിടയിലുള്ള ബന്ധം കേവലം ആഡംബരമായി മാത്രമേ കണക്കാക്കാനാവൂ. ഇത്തരം ഗുരുശിഷ്യബന്ധം അന്ധനും ബധിരനും ചേര്‍ന്നുണ്ടായ കൂട്ടുകെട്ടായി നിലകൊള്ളുകയേ ഉള്ളൂ.
ഭാരതീയ സംസ്കാരത്തില്‍ ഗുരുശിഷ്യബന്ധം ദാനകര്‍ത്താവും ഭിക്ഷക്കാരനും തമ്മിലുള്ള ബന്ധം പോലെ അല്ല. ഇത് സഹകരണത്തിന്‍റെയും പങ്കാളിത്തത്തിന്‍റെയും തലത്തിലുള്ളതാണ്. താന്‍ നേടിയ ദിവ്യ സമ്പത്തിന്‍റെ ഒരംശം ഗുരു ശിഷ്യനു നല്‍കികൊണ്ടിരിക്കുന്നു. ഇതിന്‍റെ അച്ചടക്കപൂര്‍ണ്ണമായ പ്രയോഗം ശിഷ്യന്‍റെ വ്യക്തിത്വത്തെ ഉന്നതമാക്കുന്നു. ഉന്നതമായ വ്യക്തിത്വം കൊണ്ട് ശിഷ്യനും ഐഹികവും പാരലൗകികവുമായ നേട്ടങ്ങള്‍ കൈവരിക്കുന്നു.
ഇതുപോലെ ശിഷ്യന്‍ തന്‍റെ വരുമാനത്തിന്‍റെയും ഭക്തിയുടെയും, പുരുഷാര്‍ത്ഥത്തിന്‍റെയും, സ്വാധീനത്തിന്‍റെയും, സമ്പത്തിന്‍റെയും ഒരംശം ഗുരുവിനു സമര്‍പ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇതിന്‍റെ ഉചിതമായ ഉപയോഗത്താല്‍ ഗുരുവിന്‍റെ ലോകക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശാലമാകുകയും അതിന്‍റെ ഫലം കൂടുതല്‍ സ്ഥലങ്ങളില്‍ എത്തുകയും ചെയ്യുന്നു. ഇതുമൂലം ഗുരുവിന്‍റെ പുണ്യ സമ്പത്ത് വര്‍ദ്ധിക്കുകയും അതിന്‍റെ കൂടുതല്‍ ഭാഗവും ശിഷ്യന്‍റെ പങ്കില്‍ വന്നുതുടങ്ങുകയും ചെയ്യുന്നു. ഗുരുശിഷ്യന്മാരുടെ ഇപ്രകാരമുള്ള ദിവ്യ പങ്കാളിത്തം ഇല്ലാത്തിടത്തു നമ്മുടെ സംസ്കാരത്തില്‍ വര്‍ണ്ണിച്ചിരിക്കുന്ന അസാമാന്യ നേട്ടങ്ങള്‍ ഉളവാക്കാന്‍ ഗുരുശിഷ്യബന്ധങ്ങള്‍ക്ക് ആവില്ല.
ഗുരുവിന് തന്‍റെ തപസ്സും സ്നേഹവും കൊണ്ടു ശിഷ്യനെ നിര്‍മ്മിക്കുകയും യോഗ്യനാക്കുകയും ചെയ്യാന്‍ സാധിക്കുന്നു. അതേപോലെ ശിഷ്യനും തന്‍റെ ശ്രദ്ധയും തപശ്ചര്യവും കൊണ്ടു ഗുരുവിനെയും സൃഷ്ടിക്കുകയും സമര്‍ത്ഥനാക്കുകയും ചെയ്യാന്‍ കഴിയുന്നു. ഏതു ശിഷ്യന്മാര്‍ തങ്ങളുടെ ഭക്ത്യാദരവും ഏകാഗ്രചിത്തതയും കൊണ്ട് ഗുരുവിനെ നിര്‍മ്മിച്ചുവോ അവര്‍ക്കാണ് അത്ഭുതകരമായ ഗുണങ്ങള്‍ ലഭിച്ചതെന്നുള്ളതിനു ചരിത്രം സാക്ഷിയാണ്. ദ്രോണാചാര്യര്‍ക്ക് കൗരവന്മാരുടെ കാര്യത്തില്‍ ശമ്പളം പറ്റുന്ന ഒരു ശിക്ഷകന്‍ എന്നതില്‍ കവിഞ്ഞ് ഒന്നും ആകാന്‍ കഴിഞ്ഞില്ല. പക്ഷെ അദ്ദേഹത്തിനു പാണ്ഡവരുടെ അജയ്യ വിദ്യയുടെ സ്രോതസ്സ് ആകാന്‍ കഴിഞ്ഞു, ഏകലവ്യനു വേണ്ടിയാണെങ്കില്‍ അത്ഭുതകരമായ ആശ്ചര്യമായി ഭവിച്ചു. വ്യത്യാസം ഭക്ത്യാദരവും ദൃഢവിശ്വാസവും ചേര്‍ന്നുണ്ടായ ഗുരുഭാവനയുടെതായിരുന്നു. രാമകൃഷ്ണപരമഹംസര്‍ക്കു സാമാന്യ ജനങ്ങള്‍ക്കായി ഒരു സ്വാമിയുടേതില്‍ കവിഞ്ഞു ഒന്നും കൊടുക്കാനായില്ല. എന്നാല്‍ ഭക്ത്യാദരവിനാല്‍ പരമഗുരുവായികണ്ട ആളിന് അദ്ദേഹം അവതാരതുല്യനായി ഭിവിച്ചു. ആകട്ടെ ശിഷ്യന്മാര്‍ തങ്ങളുടെ ഭക്ത്യാദരവും തപശ്ചര്യയും സാധനയും മുഖേന ശക്തനായ ഗുരുവിനെ നര്‍മ്മിക്കാന്‍ പ്രയത്നിച്ചുകൊണ്ടിരിക്കണം എന്ന സന്ദേശമാണ് ഗുരുപര്‍വ്വം എത്തിക്കുന്നത്.






