തുലാം 10 പിറന്നു, ചിലമ്പൊലി ഉയര്‍ന്നു; ഇനി ഉത്തര മലബാറില്‍ തെയ്യാട്ടക്കാലം

ഉത്തര മലബാറിൽ ഇനി തെയ്യക്കാലം. തുലാം പത്ത് പിറന്നതോടെയാണ് തെയ്യാട്ടക്കാലത്തിന് തുടക്കമാകുന്നത്. തെയ്യം കെട്ടിയാടുന്ന മുഖ്യസ്ഥാനങ്ങളിലെല്ലാം ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. വരും ദിവസങ്ങളിൽ ഇവിടങ്ങളിൽ ചിലമ്പൊലി ഉയരും.ആചാരനിഷ്ഠയോടും വ്രതശുദ്ധിയോടുമാണ് തെയ്യാട്ടത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. ഇടവപ്പാതിയോടെയാണ് തെയ്യാട്ടക്കാലത്തിന് സമാപനമാകുക.

 

തുലാം പത്ത് പിറന്നതോടെ ഉത്തര മലബാറിൽ ഇനി തെയ്യാട്ടക്കാലം. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ക്ഷേത്രങ്ങൾ, ഭഗവതിക്കാവ്, മുണ്ട്യ, കഴകം, കോട്ടം, താനം, അറ, പള്ളിയറ തുടങ്ങി തെയ്യങ്ങളെ കെട്ടിയാടിക്കുന്ന മുഖ്യസ്ഥാനങ്ങളിലെല്ലാം വരും ദിവസങ്ങളിൽ ചിലമ്പൊലി ഉയരും. കളിയാട്ട മഹോത്സവവും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പെരുങ്കളിയാട്ടങ്ങൾക്കും ക്ഷേത്രമുറ്റങ്ങൾ ഒരുങ്ങാൻ തുടങ്ങി.വേലൻ സമുദായക്കാരുടെ കുണ്ടോറ ചാമുണ്ഡി, കുറത്തി, മോന്തിക്കോലം, തൊരക്കാത്തി തെയ്യക്കോലങ്ങളാണ് പയ്യന്നൂർ പരിസരത്തെ തറവാട് വീടുകളിൽ കെട്ടിയാടിയത്. പയ്യന്നൂർ കാറമ്മേൽ ശ്രീ പാടിയിൽ കോട്ടത്തും തുലാം ഒൻപതിന് കളിയാട്ടം ആരംഭിച്ചിരുന്നു. രണ്ടുനാൾ നീണ്ടുനിൽക്കുന്ന കളിയാട്ടത്തിൽ കരിഞ്ചാമുണ്ടി തെയ്യമാണ് ഇവിടത്തെ പ്രധാന തെയ്യം . രാത്രിയോടെ ഇറങ്ങുന്ന ധർമ്മ തെയ്യങ്ങളും നിരവധി തോറ്റങ്ങളും കാണാൻ നിരവധി ഭക്തജനങ്ങൾ എത്തിച്ചേരും. ഇവർക്കുള്ള അന്നദാനവും ക്ഷേത്രപരിസരത്ത് നൽകാറുണ്ട്. വരും ദിവസങ്ങളിൽ വിവിധങ്ങളായ ക്ഷേത്രങ്ങളിലും കാവുകളിലും കളിയാട്ടങ്ങൾ നടക്കും. കളിയാട്ടത്തിന് മുന്നോടിയായി ആടയാഭരണങ്ങൾ മിനുക്കിയെടുക്കുന്ന തിരക്കിലാണ് തെയ്യം കലാകാരൻമാർ. കളിയാട്ടക്കാലം അരികിലെത്തുന്നതിനു മുന്നോടിയായി അണിയലങ്ങൾ ഒരുക്കി വെക്കും. ദേവതകളുടെ പുരാസങ്കൽപമനുസരിച്ച് അതിസൂക്ഷ്മതയോടെയാണ് അണിയലങ്ങൾ ഒരുക്കിയെടുക്കുന്നത്. ഓരോ തെയ്യത്തിനും ചമയങ്ങൾ ഏറെ പ്രധാനമാണ്. ആചാരനിഷ്ഠയോടും വ്രതശുദ്ധിയോടുമാണ് തെയ്യം കലാകാരൻമാർ ചമയങ്ങൾ ഒരുക്കുന്നത്.

വലിയ മുടി, വട്ടമുടി, പീലിമുടി, തിരുമുടി, തൊപ്പിച്ചമയം, പൂക്കട്ടിമുടി തുടങ്ങിയവ മുരിക്ക്, കൂവൽ പോലുള്ള കനം കുറഞ്ഞ മരങ്ങൾകൊണ്ടാണ് രൂപപ്പെടുത്തുന്നത്. കവുങ്ങിന്റെ അലക്, ഓടമുള, വെള്ളി, ഓട് എന്നിവകൊണ്ട് നിർമിച്ച ചെറുമിന്നികൾ, ചന്ദ്രക്കലകൾ, മയിൽപ്പീലി, വ്യത്യസ്ത പൂക്കൾ, കുരുത്തോല എന്നിവയും മുടിനിർമാണത്തിന് ഉപയോഗിക്കുന്നുണ്ട്. തെയ്യത്തിന്റെ ഓലച്ചമയങ്ങൾ കളിയാട്ടസ്ഥലങ്ങളിൽ ഓരോ തെയ്യമനുസരിച്ചാണ് നിർമിക്കുന്നത്.തെയ്യങ്ങളുടെ അരച്ചമയങ്ങളും അലങ്കാരങ്ങളും വ്യത്യസ്തമായിരിക്കും. പൂക്കട്ടിമുടിയുള്ള തെയ്യങ്ങൾക്ക് ചിറകുടുപ്പും രക്തചാമുണ്ഡി, പുതിയ ഭഗവതി തുടങ്ങിയ തെയ്യങ്ങൾക്ക് വെളുമ്പനും നാഗകന്യക, ക്ഷേത്രപാലൻ, മുച്ചിലോട്ട് ഭഗവതി തുടങ്ങിയ തെയ്യങ്ങൾക്ക് വിതാനത്തറ തുടങ്ങി വ്യത്യസ്ത ഉടുപ്പുകളാണ് തെയ്യം കലാകാരൻമാർ അതിസൂക്ഷ്മതയോടെ നെയ്‌തെടുക്കുക. ഇടവപ്പാതിയിൽ ഏകദേശം ജൂൺ 15 ഓടെ വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ തെയ്യം, നീലേശ്വരം മന്നൻപുറത്ത് കാവിൽ കലശം എന്നിവയോടെയാണ് കളിയാട്ടക്കാലം അവസാനിക്കുക.

 

 

 

Top News from last week.

Latest News

More from this section