ഇറാൻ കീഴടങ്ങണമെന്ന് ട്രംപ്; ഒമാനെതിരെ ബോംബാക്രമണ ഭീഷണിയുമായി അമേരിക്ക


വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം ആറാം മാസത്തിലേക്ക് കടക്കവെ ഭീഷണിയും നിലപാടുകളും കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാൻ ഉപാധികളില്ലാതെ കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട ട്രംപ്, ഗൾഫ് മേഖലയിലെ സഖ്യരാജ്യമായ ഒമാനെതിരെ ബോംബാക്രമണം നടത്തുമെന്ന അസാധാരണ മുന്നറിയിപ്പും നൽകി. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഒമാന്റെ മധ്യസ്ഥ നീക്കങ്ങൾ യു.എസ് താൽപ്പര്യങ്ങൾക്ക് വിരുദ്ധമായാൽ സൈനിക നടപടി നേരിടേണ്ടി വരുമെന്നാണ് ഫോക്സ് ന്യൂസിന് നൽകിയ ഫോൺ അഭിമുഖത്തിൽ ട്രംപ് വ്യക്താമാക്കിയത്.

ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും നടപ്പിലാക്കിയ സംയുക്ത ആക്രമണത്തിന് പിന്നാലെയാണ് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടത്. ഇത് തുറന്നു കൊടുക്കുന്നതിനായി മേഖലയിൽ നിഷ്പക്ഷ നിലപാട് പുലർത്തുന്ന ഒമാൻ ഇറാനുമായി പ്രത്യേക ചർച്ചകൾ നടത്തിവരികയായിരുന്നു. ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് ഇറാൻ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഒമാന് നേരെ ട്രംപിന്റെ ഭീഷണി ഉയർന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ ധാരണാപത്രത്തിന്റെ കാലാവധി നീട്ടിനൽകില്ലെന്നും തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് ഉറപ്പിച്ചുപറഞ്ഞു.
അതേസമയം, ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സുമായി (ഐ.ആർ.ജി.സി) അമേരിക്ക രഹസ്യ ചർച്ചകൾ നടത്തുന്നുണ്ടെന്ന ട്രംപിന്റെ അവകാശവാദം ഇറാൻ പൂർണ്ണമായും തള്ളി. യു.എസുമായി യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്നും യുദ്ധത്തിലുണ്ടായ പരാജയഭീതി മൂലം ട്രംപ് ഉന്നയിക്കുന്ന വ്യാജ അവകാശവാദങ്ങളാണിതെന്നും ഐ.ആർ.ജി.സി വക്താവ് ഹുസൈൻ മൊഹേബി പ്രതികരിച്ചു.









