ഹോർമുസ് കടലിടുക്ക് ഉപാധികളോടെ തുറന്നു നൽകാൻ ഇറാനും സമ്മതിച്ചു. 40 ദിവസം നീണ്ടുനിന്ന രക്തരൂക്ഷിതമായ സംഘർഷത്തിനാണ് ഇതോടെ താൽക്കാലിക ശമനമാകുന്നത്.
ഇറാനെതിരായ കടുത്ത സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടാഴ്ചത്തെ വെടിനിർത്തലിന് ധാരണയായി. താൻ നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് സമാധാന ചർച്ചകൾക്ക് വഴിതുറന്നുകൊണ്ട് ട്രംപ് ഈ പിന്മാറ്റം നടത്തിയത്.
ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഉപാധികളോടെ തുറന്നു നൽകാൻ ഇറാനും സമ്മതിച്ചു. 40 ദിവസം നീണ്ടുനിന്ന രക്തരൂക്ഷിതമായ സംഘർഷത്തിനാണ് ഇതോടെ താൽക്കാലിക ശമനമാകുന്നത്.ഇറാൻ മുന്നോട്ടുവെച്ച 10 പോയിന്റ് സമാധാന നിർദ്ദേശം പ്രായോഗികമാണെന്ന് വിലയിരുത്തിയ ട്രംപ്, ഇറാന്റെ പാലങ്ങൾ, ഊർജ്ജ നിലയങ്ങൾ തുടങ്ങിയ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് അറിയിച്ചു.
ദീർഘകാല സമാധാനം ലക്ഷ്യമിട്ടുള്ള ചർച്ചകൾ ഏപ്രിൽ 10 വെള്ളിയാഴ്ച ഇസ്ലാമാബാദിൽ വെച്ച് നടക്കും. അതേസമയം, വൈറ്റ് ഹൗസ് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇസ്രായേൽ തങ്ങളുടെ ആക്രമണങ്ങൾ തുടരുന്നതായി റിപ്പോർട്ടുകളുണ്ട്.
ഈ സമാധാന നീക്കത്തിലെ പ്രധാനപ്പെട്ട 5 പോയിൻ്റുകൾ:
1. ആക്രമണം നിർത്തിവെക്കാൻ ട്രംപ്: “ഇന്ന് രാത്രി ഇറാനിലേക്ക് അയക്കാൻ നിശ്ചയിച്ചിരുന്ന വിനാശകാരിയായ സൈനിക നീക്കം ഞാൻ തടഞ്ഞുവെക്കുന്നു. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും ഉടനടി സുരക്ഷിതമായും തുറന്നുനൽകാം എന്ന് ഇറാൻ സമ്മതിച്ചാൽ, രണ്ടാഴ്ചത്തേക്ക് ബോംബിംഗും ആക്രമണങ്ങളും നിർത്തിവെക്കാൻ ഞാൻ തയ്യാറാണ്,” എന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
2. ഇറാന്റെ പ്രതികരണം: “ഇറാനെതിരായ ആക്രമണങ്ങൾ നിർത്തുകയാണെങ്കിൽ ഞങ്ങളുടെ ശക്തമായ സായുധ സേന പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കും,” എന്ന് ടെഹ്‌റാൻ വ്യക്തമാക്കി. അമേരിക്കയുടെ ചർച്ചാ ആവശ്യങ്ങൾ പരിഗണിക്കുമെന്നും വാഷിംഗ്ടൺ ഇറാന്റെ 10 പോയിന്റ് സമാധാന നിർദ്ദേശം അംഗീകരിച്ചതായും ഇറാൻ അറിയിച്ചു.
3. ഹോർമുസ് കടലിടുക്ക് തുറക്കുന്നു: രണ്ടാഴ്ചത്തെ കാലയളവിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്ര സാധ്യമാകും. ഇറാൻ സായുധ സേനയുടെ ഏകോപനത്തോടെയും സാങ്കേതിക പരിമിതികൾ കണക്കിലെടുത്തുമാകും ഈ പാതയിലൂടെയുള്ള ഗതാഗതം അനുവദിക്കുകയെന്ന് ഇറാൻ വ്യക്തമാക്കി.
4. വിജയ അവകാശവാദങ്ങൾ: ഈ നീക്കത്തെ തങ്ങളുടെ വിജയമായാണ് ഇറാൻ കാണുന്നത്. ട്രംപ് ഇറാന്റെ നിബന്ധനകൾ അംഗീകരിച്ചുവെന്ന് ഇറാന്റെ സുരക്ഷാ കൗൺസിൽ അവകാശപ്പെട്ടു. എന്നാൽ ട്രംപിന്റെയും യുഎസ് സൈന്യത്തിന്റെയും കരുത്ത് കാരണമാണ് ഇറാൻ വഴങ്ങിയതെന്നാണ് വൈറ്റ് ഹൗസിന്റെ വാദം.5. ഇസ്രായേലിന്റെ നിലപാട്: ഇസ്രായേലും ബോംബിംഗ് നിർത്തിവെക്കാൻ സമ്മതിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇസ്രായേൽ സൈന്യം ഇപ്പോഴും ഇറാനിൽ ആക്രമണം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം ടെൽ അവീവിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.









