പുറത്തുവന്ന മുഴുവൻ എക്സിറ്റ് പോളുകളും വിജയം പ്രവചിച്ചതോടെ യു.ഡി.എഫ് ക്യാമ്പ് വോട്ടെണ്ണലിന് മുമ്പേ വലിയ ആഹ്ളാദത്തിലാണ്
കൂട്ടത്തോടെ സംസ്ഥാനത്ത് ഭരണമാറ്റം പ്രവചിച്ചതോടെ തികഞ്ഞ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്. പുറത്തുവന്ന മുഴുവൻ എക്സിറ്റ് പോളുകളും വിജയം പ്രവചിച്ചതോടെ യു.ഡി.എഫ് ക്യാമ്പ് വോട്ടെണ്ണലിന് മുമ്പേ വലിയ ആഹ്ളാദത്തിലാണ്. എന്നാൽ എക്സിറ്റ് പോളുകളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് എൽ.ഡി.എഫും എൻ.ഡി.എയും രംഗത്തെത്തി. ഇത്തരം സർവേ ഫലങ്ങൾക്ക് ഒരിക്കലും അമിത പ്രാധാന്യം നൽകാറില്ലെന്നാണ് എൽ.ഡി.എഫ് നേതാക്കൾ പറയുന്നത്.
എക്സിറ്റ് പോളുകളിൽ സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം പ്രകടമല്ലെന്ന് എൽ.ഡി.എഫ് പ്രതികരിച്ചപ്പോൾ തങ്ങൾ പ്രതീക്ഷിച്ച ഫലമാണ് പ്രവചനങ്ങളിലുള്ളതെന്ന് യുഡിഎഫ് പ്രതികരിച്ചു. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും എന്നാൽ യുഡിഎഫ് അനുകൂല തരംഗമില്ലെന്നുമാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ അവകാശപ്പെടുന്നത്. മൂന്നാം തവണയും തങ്ങൾ തന്നെ അധികാരത്തിൽ വരുമെന്നാണ് എൽ.ഡി.എഫ് നേതാക്കളുടെ അവകാശവാദം. പ്രവചിക്കപ്പെട്ടതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടുമെന്ന് ബി.ജെ.പിയും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
സ്വാഗതം ചെയ്ത് യു.ഡി.എഫ്
എക്സിറ്റ് പോളുകളെ സ്വാഗതം ചെയ്യുന്ന നിലപാടാണ് കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എക്സിറ്റ് പോൾ കണക്കുകൾ പാർട്ടിയുടെ കണക്കുകൂട്ടലുകൾക്ക് സമാനമാണെന്ന് അഭിപ്രായപ്പെട്ടു. യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരനും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. മുഖ്യമന്ത്രി ആരാകുമെന്ന് മെയ് നാലിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗും എക്സിറ്റ് പോൾ പ്രവചനങ്ങളെ സ്വാഗതം ചെയ്തു. എല്ലാ ഏജൻസികളും ഒരുപോലെ യു.ഡി.എഫ് വിജയം പ്രവചിക്കുന്നതിനാൽ ഇത് വിശ്വസിക്കാമെന്ന് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പ്രവചിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ യുഡിഎഫിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അമിത പ്രാധാന്യം നൽകാതെ എൽ.ഡി.എഫ്
സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുന്ന പ്രതീക്ഷ പങ്കുവെച്ച എൽ.ഡി.എഫ് നേതാക്കൾ, എക്സിറ്റ് പോളുകൾക്ക് അമിത പ്രധാന്യം നൽകുന്നില്ലെന്ന് വ്യക്തമാക്കി. എക്സിറ്റ് പോളുകളിൽ ഭരണവിരുദ്ധ വികാരം കാണാനില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചത്. ഇടത് മുന്നണി വീണ്ടും അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ് പോളുകൾ യഥാർത്ഥത്തിൽ കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി മൂന്നു മുതൽ 14 സീറ്റുകൾ വരെ നേടുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനം ചോദ്യം ചെയ്ത എം.വി ഗോവിന്ദൻ, ബി.ജെ.പി ഒരൊറ്റ സീറ്റിലും ജയിക്കില്ലെന്നും വ്യക്തമാക്കി.
എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ, മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരും എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2021-ലെ തിരഞ്ഞെടുപ്പ് ഫലം എക്സിറ്റ് പോൾ പ്രവചനങ്ങൾ തെറ്റാണെന്ന് തെളിയിച്ചതാണെന്ന് റിയാസ് ചൂണ്ടിക്കാട്ടി.
‘യു.ഡി.എഫ് അനുകൂല തരംഗമില്ല’
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും യു.ഡി.എഫ് അനുകൂല തരംഗമില്ലെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് പറഞ്ഞു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ബി.ജെ.പി മുന്നേറ്റമുണ്ടാകുമെന്ന് ചില ഏജൻസികൾ പ്രവചിച്ചിട്ടുണ്ടെങ്കിലും ചില ഏജൻസികൾ പൂജ്യം സീറ്റുകൾ ലഭിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കുന്നുണ്ട്.









