ദില്ലി: മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാനെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇതിൽ എന്താണ് വിവാദമെന്നും എല്ലാം കച്ചവടമാണ് എന്നുമാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ആളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എമ്പുരാൻ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് ‘നല്ല കാര്യങ്ങൾ സംസാരിക്കൂ’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
വഖഫ് ഭേദഗതി ബില്ലിലും സുരേഷ് ഗോപി തൻറെ അഭിപ്രായം വ്യക്തമാക്കി. പ്രതിപക്ഷത്തിന് പ്രതിഷേധിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. രാജ്യത്തിനും പൗരന്മാർക്കും ഗുണകരമായതെന്തും ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിർക്കുക തന്നെ ചെയ്യുമെന്നാണ് കോൺഗ്രസ് നിലപാട്. പ്രതിപക്ഷ നിർദ്ദേശങ്ങൾ പാടേ അവഗണിച്ചാണ് ബിൽ കൊണ്ടുവരുന്നതെന്ന് പ്രമോദ് തിവാരി എം പി പ്രതികരിച്ചു. സംയുക്ത പാർലമെന്ററി സമിതി ഏകപക്ഷീയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെ എതിർക്കുമെന്ന് സമാജ് വാദി പാർട്ടിയും വ്യക്തമാക്കി. മതസൗഹാർദ്ദം തകർക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. 1000 പേജുള്ള ബില്ല് വായിക്കാനുള്ള സാവകാശം പോലും നൽകാതെയാണ് ജെപിസി നടപടികൾ പൂർത്തിയാക്കിയതെന്ന് സമാജ്വാദി പാർട്ടി എംപി രാംഗോപാൽ യാദവ് പറഞ്ഞു.
ഇതിനിടെ, എമ്പുരാൻ വിവാദത്തിൽ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ മാധ്യമങ്ങളോട് പറഞ്ഞു. റീ എഡിറ്റിം?ഗ് എല്ലാവരുടെയും സമ്മതപ്രകാരമാണ്. അല്ലാതെ ആരുടെയും സമ്മർദ്ദം കാരണമല്ല. മോഹൻലാലിന് സിനിമ അറിയില്ല എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും ആൻറണി പെരുമ്പാവൂർ വ്യക്തമാക്കി.






