അമേരിക്കയിലെ ജോർജിയയിൽ കുടുംബതർക്കത്തെത്തുടർന്ന് ഇന്ത്യൻ വംശജൻ ഭാര്യയെയും മൂന്ന് ബന്ധുക്കളെയും വെടിവെച്ചു കൊന്നു. വീട്ടിലുണ്ടായിരുന്ന മൂന്ന് കുട്ടികൾ അലമാരയിൽ ഒളിച്ചിരുന്നതിനാലാണ് രക്ഷപ്പെട്ടത്.

അമേരിക്കയിലെ ജോർജിയയിലുള്ള ഗ്വിനെറ്റ് കൗണ്ടിയിൽ ദാരുണമായ ഒരു വെടിവെപ്പിൽ ഇന്ത്യൻ വംശജനായ 51-കാരൻ ഭാര്യയെയും മൂന്ന് ബന്ധുക്കളെയും വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച പുലർച്ചെ 2:30-ഓടെ ലോറൻസ് വില്ലിലെ ബ്രൂക്ക് ഐവി കോർട്ടിലുള്ള വീട്ടിലായിരുന്നു സംഭവം. 51-കാരനായ വിജയ് കുമാർ ആണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. .വെടിവെപ്പ് നടക്കുമ്പോൾ മൂന്ന് കുട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. വിജയ് കുമാറിന്റെ 12 വയസ്സുള്ള മകനും വീട്ടിലുണ്ടായിരുന്ന 7, 10 വയസ്സ് പ്രായമുള്ള മറ്റ് രണ്ട് കുട്ടികളും ഭയന്ന് ഒരു അലമാരയിൽ (Closet) ഒളിച്ചിരുന്നതിനാലാണ് അത്ഭുതകരമായി ജീവൻ രക്ഷപ്പെട്ടത്. വിജയ് കുമാറിന്റെ മകനാണ് അലമാരയിൽ ഒളിച്ചിരുന്ന് 911 എന്ന നമ്പറിൽ പോലീസിനെ വിളിച്ച് വിവരങ്ങൾ നൽകിയത്. കുട്ടിയുടെ സമയോചിതമായ ഇടപെടലാണ് മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്താൻ പോലീസിനെ സഹായിച്ചത്. കുട്ടികൾ നിലവിൽ മറ്റ് ബന്ധുക്കളുടെ സംരക്ഷണയിലാണ്.

തർക്കം തുടങ്ങിയത് അറ്റ്ലാന്റയിൽ

അറ്റ്ലാന്റയിലെ വീട്ടിൽ വെച്ച് വിജയ് കുമാറും ഭാര്യ മീമു ഡോഗ്രയും തമ്മിലുണ്ടായ വാക്കുതർക്കമാണ് ദുരന്തത്തിൽ കലാശിച്ചത്. തുടർന്ന് ഇവർ മകനെയും കൂട്ടി ലോറൻസ് വില്ലിലെ ബ്രൂക്ക് ഐവി കോർട്ടിലുള്ള ബന്ധുക്കളുടെ വീട്ടിലെത്തി. ഇവിടെ വെച്ച് തർക്കം രൂക്ഷമാകുകയും വിജയ് കുമാർ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് എല്ലാവർക്കും നേരെ വെടിയുതിർക്കുകയുമായിരുന്നു.

കൊല്ലപ്പെട്ടവർ

വിജയ് കുമാറിന്റെ ഭാര്യ മീമു ഡോഗ്ര (43), ഹരീഷ് ചന്ദർ (38), നിധി ചന്ദർ (37), ഗൗരവ് കുമാർ (33) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹരീഷ് ചന്ദറിന്റെയും നിധി ചന്ദറിന്റെയും ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു വെടിവെപ്പ് നടന്നത്. നാല് പേരുടെയും മൃതദേഹങ്ങൾ വെടിയേറ്റ നിലയിൽ വീടിനുള്ളിൽ നിന്നാണ് പോലീസ് കണ്ടെടുത്തത്.

വനമേഖലയിൽ നിന്ന് പ്രതിയെ പിടികൂടി

പോലീസ് എത്തുമ്പോൾ പ്രതിയുടെ വാഹനം വീടിന് മുന്നിലുണ്ടായിരുന്നു. തുടർന്ന് കെ-9 പോലീസ് നായ്ക്കളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ വനമേഖലയിൽ ഒളിച്ചിരുന്ന വിജയ് കുമാറിനെ പോലീസ് പിടികൂടി. പ്രതിയെ നിലവിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു വരികയാണ്.

ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടൽ

സംഭവത്തിൽ അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യൻ പൗരനാണെന്നും മറ്റുള്ളവർ ഇന്ത്യൻ വംശജരാണെന്നുമാണ് ലഭിക്കുന്ന വിവരം. മരണപ്പെട്ടവരുടെ കുടുംബത്തിന് ആവശ്യമായ എല്ലാ നിയമസഹായങ്ങളും കോൺസുലേറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയെ ഒന്നടങ്കം നടുക്കിയ ഒരു സംഭവമാണിതെന്ന് അധികൃതർ വ്യക്തമാക്കി.

Top News from last week.

Latest News

More from this section