2026 ലെ തമിഴ്നാട് തിരഞ്ഞെടുപ്പ് ടിവികെയും ഡിഎംകെയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായിരിക്കുമെന്ന് തമിഴഗ വെട്രി കഴകം (ടിവികെ) മേധാവി വിജയ്. പാർട്ടിയുടെ ആദ്യ ജനറൽ ബോഡി യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രസംഗത്തിൽ ഡിഎംകെയേയും ബിജെപിയേയും വിജയ് രൂക്ഷമായി വിമർശിച്ചു.
ഭരണകക്ഷിയായ ഡിഎംകെ തന്റെ പാർട്ടിയുടെ പരിപാടികളെയും മീറ്റിംഗുകളെയും തടസ്സപ്പെടുത്തുന്നുവെന്നും വിജയ് അദ്ദേഹം ആരോപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ നിശിതമായി വിമർശിച്ചുകൊണ്ട് വിജയ് ആദ്യമായി അദ്ദേഹത്തിന്റെ പേര് നേരിട്ട് പരാമർശിച്ചു. ”ബഹുമാനപ്പെട്ട മുത്തുവേൽ കരുണാനിധി സ്റ്റാലിൻ, നിങ്ങളുടെ പേരിൽ ധൈര്യം മാത്രം പോരാ. നിങ്ങളുടെ പ്രവർത്തനത്തിലും നിങ്ങൾ അത് കാണിക്കണം.” – എന്നായിരുന്നു വിജയുടെ വിമർശനം.
സംസ്ഥാനത്തെ ക്രമസമാധാന നിലയെയും വിജയ് വിമർശിച്ചു. ”സംസ്ഥാനത്ത് ക്രമസമാധാനമില്ല. അഴിമതി വളരെ കൂടുതലാണ്. ഭരണം നന്നായിരുന്നെങ്കിൽ സ്ത്രീകൾക്ക് സംരക്ഷണം ലഭിക്കുമായിരുന്നു. സ്ത്രീകൾക്ക് സംഭവിക്കുന്ന ഭയാനകമായ കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് സംസാരിക്കാൻ പോലും കഴിയില്ല.”- എന്നും വിജയ് വിമർശിച്ചു. വോട്ടുകൾക്ക് വേണ്ടി, ഡിഎംകെ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ പക്ഷവും അഴിമതികൾക്ക് ബിജെപിയുടെ പക്ഷവും പിടിക്കുന്നുണ്ടെന്നും അദ്ദഹം ആരോപിച്ചു.









