കേന്ദ്ര വാഗ്ദാനം ലംഘനം! പ്രക്ഷോഭം വീണ്ടും ശക്തമാക്കാൻ സിജെപി; അന്തിമ തീരുമാനം നാളെ


ദില്ലി: കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് രാജ്യതലസ്ഥാനത്ത് വീണ്ടും ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങി സിജെപി (കോക്രോച്ച് ജനതാ പാർട്ടി). യുവാക്കൾ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പാർട്ടി ആരോപിച്ചു. സമരത്തിന്റെ ഭാവിപരിപാടികളും രൂപരേഖയും തീരുമാനിക്കുന്നതിനായി സിജെപിയുടെ അടിയന്തര വർക്കിംഗ് കമ്മിറ്റി യോഗം നാളെ ചേരും. സമരക്കാർക്കെതിരെയെടുത്ത എഫ്ഐആർ വിവരങ്ങൾ കൈമാറാൻ സുപ്രീംകോടതി മൂന്ന് തവണ നിർദ്ദേശിച്ചിട്ടും കേന്ദ്രം അത് നടപ്പാക്കിയില്ലെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.
അതേസമയം, സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിതിൻ നവീൻ പ്രഖ്യാപിച്ച പുതിയ ഭാരവാഹികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. തയാറെടുപ്പുകൾ നേരത്തെ തന്നെ തുടങ്ങാൻ അദ്ദേഹം പാർട്ടി ഭാരവാഹികൾക്ക് നിർദ്ദേശം നൽകി.

വന്ദേമാതര വിവാദം വീണ്ടും സജീവമാക്കാനും കോൺഗ്രസിനെതിരെ ശക്തമായ പ്രചാരണം അഴിച്ചുവിടാനും ബിജെപി യോഗത്തിൽ തീരുമാനമായിട്ടുണ്ട്. വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന കോൺഗ്രസ് നിലപാട് വർഗീയ ശക്തികളെ പ്രീണിപ്പിക്കാനാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇതിനു പുറമേ യുവാക്കളെയും ജെൻസികളെയും ആകർഷിക്കാനായി സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ പുതിയ പദ്ധതികൾ നടപ്പിലാക്കാനും തീരുമാനമായി. രാഹുൽ ഗാന്ധി വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഏറ്റെടുക്കുന്നതിനെ പ്രതിരോധിക്കാൻ രാജ്യവ്യാപകമായി ബോധവൽക്കരണം സംഘടിപ്പിക്കും.
സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ ശുചിത്വ പ്രവർത്തനങ്ങൾ, രക്തദാന ക്യാമ്പുകൾ, ആരോഗ്യ പരിശോധനകൾ എന്നിവ ഉൾപ്പെടുത്തി വിപുലമായ സേവന കാമ്പയിനും ബിജെപി സംഘടിപ്പിക്കും. പ്രതിപക്ഷ നീക്കങ്ങളെ അരാജകത്വ പ്രചാരണമായി ചിത്രീകരിച്ച് പ്രതിരോധിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ജെൻസി പ്രക്ഷോഭങ്ങൾ ഉയർത്തുന്ന രാഷ്ട്രീയ വെല്ലുവിളി ഗൗരവത്തോടെയാണ് ഭരണപക്ഷം കാണുന്നത് എന്നതിന്റെ തെളിവാണ് പാർട്ടിയിലെ പുതിയ തീരുമാനങ്ങൾ.









