സിപിഐ നാണം കെട്ട് എന്തിന് എൽഡിഎഫിൽ നിൽക്കുന്നു’; യുഡിഎഫിലേക്ക് വരാൻ പാർട്ടികൾ കാത്തുനിൽക്കുന്നു: സതീശൻ

പാലക്കാട്: സി പി ഐയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരാണ് സി പി ഐയെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചോദിച്ചതെന്ന് ചൂണ്ടിക്കാട്ടിയ സതീശൻ, നാണം കെട്ട് എന്തിനാണ് ഇങ്ങനെ എൽ ഡി എഫിൽ നിൽക്കുന്നതെന്നും ചോദിച്ചു. താൻ സി പി ഐയെ മുന്നണിയിലേക്ക് ക്ഷണിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു. എൻ ഡി എയിൽ നിന്നും എൽ ഡി എഫിൽ നിന്നും നിരവധിപാർട്ടികൾ യു ഡി എഫിലേക്ക് വരാനായി കാത്തു നിൽക്കുന്നുണ്ട്. എന്നാൽ നിലവിൽ ചർച്ചകൾ നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

 

കേന്ദ്ര ഫണ്ട് വാങ്ങുന്നതിൽ തെറ്റില്ല

അതേസമയം സമയം പി എം ശ്രീ പദ്ധതിയുടെ കാര്യത്തിലും സതീശൻ നിലപാട് വ്യക്തമാക്കി. കേന്ദ്ര ഫണ്ട് വാങ്ങുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, ബി ജെ പിയുടെ വർഗീയ അജണ്ട നടപ്പിലാക്കാൻ പാടില്ലെന്നും അഭിപ്രായപ്പെട്ടു. മോദിയുടെ വീട്ടിൽ നിന്നല്ല കേന്ദ്ര ഫണ്ട് നൽകുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തങ്ങൾ അധികാരത്തിൽ വരുന്നതിന് മുമ്പാണ് പി എം ശ്രീ പദ്ധതി നടപ്പാക്കിയതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

 

ദേവസ്വം മന്ത്രി രാജിവെക്കണം

സ്വർണ്ണ കവർച്ചയിൽ ദേവസ്വം മന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം കോടതി പൂർണ്ണമായും അംഗീകരിച്ചെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ഞെട്ടിക്കുന്ന തെളിവുകളാണ് കോടതി കണ്ടെത്തിയത്. ശബരിമലയിൽ നടന്നത് സ്വർണ്ണ കവർച്ചയാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ ദേവസ്വം ബോർഡിന് ബന്ധമില്ല എന്ന് സർക്കാരിന്റെ വാദം കോടതി തന്നെ തള്ളി. പ്രതിപക്ഷം കേരളത്തിൽ പറഞ്ഞത് മുഴുവൻ കാര്യങ്ങളും 100% ശരിയാണെന്ന് കോടതി തന്നെ പറഞ്ഞു. ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണം. ദേവസ്വം മന്ത്രി രാജിവെക്കണം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കാര്യത്തിൽ ദേവസ്വം പ്രസിഡൻറ് ഇടപെട്ടിട്ടുണ്ട്. ഇപ്പോഴത്തെ ദേവസ്വം പ്രസിഡണ്ടും കള്ളൻ തന്നെയാണെന്നും സതീശൻ അഭിപ്രായപ്പെട്ടു.

Top News from last week.

Latest News

More from this section