പോക്കറ്റ് കാലിയാകില്ല; പ്രീമിയം 3 മുതൽ 25 രൂപ വരെ മാത്രം! പ്രധാനമന്ത്രി ഫസൽ ബീമ യോജന കർഷകർക്ക് വൻ നേട്ടമാകുന്നു

എന്താണ് പ്രധാനമന്ത്രി ഫസല്‍ ബീമ യോജന ?

പ്രകൃതിക്ഷോഭങ്ങള്‍, രോഗബാധ, കീടങ്ങളുടെ ആക്രമണം എന്നിവ മൂലം വിളനാശമുണ്ടാകുമ്പോള്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച വിള ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. വളരെ കുറഞ്ഞ പ്രീമിയം നിരക്കില്‍ കര്‍ഷകര്‍ക്ക് സമഗ്രമായ ഇന്‍ഷുറന്‍സ് പരിരക്ഷ ഇവിടെ ലഭിക്കും. വ്യക്തിഗതമായ നഷ്ടത്തേക്കാള്‍ ഉപരി, ഒരു നിശ്ചിത പ്രദേശത്തെ (പഞ്ചായത്ത് അല്ലെങ്കില്‍ ബ്ലോക്ക്) അടിസ്ഥാനമാക്കിയാണ് പൊതുവേ ഈ പദ്ധതി പ്രവര്‍ത്തിക്കുന്നത്. ഒരു പ്രദേശത്തെ ശരാശരി വിളവ് നിശ്ചയിച്ച പരിധിയേക്കാള്‍ കുറവാണെന്ന് കണ്ടെത്തിയാല്‍, ആ പ്രദേശത്തെ ഇന്‍ഷുറന്‍സ് എടുത്ത എല്ലാ കര്‍ഷകര്‍ക്കും നഷ്ടപരിഹാരം ലഭിക്കും.

ഉരുള്‍പൊട്ടല്‍, ആലിപ്പഴ വര്‍ഷം, വെള്ളപ്പൊക്കം തുടങ്ങിയ പ്രാദേശിക ദുരന്തങ്ങള്‍ മൂലം വ്യക്തിഗതമായി കൃഷിനാശം ഉണ്ടായാലും നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പക്ഷെ ഇത്തരം കേസുകള്‍ 72 മണിക്കൂറിനകം ബന്ധപ്പെട്ട വകുപ്പുകളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. തുടര്‍ന്ന് പരിശോധനകള്‍ക്കു ശേഷമാകും ഇന്‍ഷുറന്‍സ് അനുവദിക്കുക.

കേരളത്തിന് നേട്ടമാകുന്നത് എങ്ങനെ?

കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങള്‍, അപ്രതീക്ഷിത പ്രളയം, കടുത്ത വേനല്‍, കടലാക്രമണം എന്നിവ മൂലമുണ്ടാകുന്ന വന്‍ കൃഷിനാശങ്ങളില്‍ നിന്ന് കര്‍ഷകര്‍ക്ക് സംരക്ഷണം ലഭിക്കും. ഇന്നലെ വയനാട്ടിലെ കള്ളാടിയില്‍ ഉണ്ടായ പ്രകൃതിദുരന്തം തന്നെ ഉദാഹരണം.

വിളവെടുപ്പിന് ശേഷം പാടത്തോ, പറമ്പിലോ ഉണക്കാനിട്ടിരിക്കുന്ന സമയത്ത് ഉണ്ടാകുന്ന അപ്രതീക്ഷിത മഴയോ, കാറ്റോ മൂലമുള്ള നാശനഷ്ടങ്ങള്‍ക്കും ഇതിലൂടെ നഷ്ടപരിഹാരം ലഭിക്കും. പക്ഷെ ഇത് പരമാവധി 2 ആഴ്ച വരെ മാത്രമേ കിട്ടൂ.

ഏതൊക്കെ വിളകള്‍, എത്രയൊക്കെ ഇന്‍ഷുറന്‍സ്

പദ്ധതിക്കു കീഴില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക നെല്ല്, വാഴ, മരച്ചീനി (കപ്പ), പച്ചക്കറികള്‍ (പടവലം, പാവല്‍, പയര്‍, കുമ്പളം, മത്തന്‍, വെള്ളരി, വെണ്ട, പച്ചമുളക്) എന്നിവയ്ക്കാകും. ഭക്ഷ്യവിളകള്‍ക്കും (നെല്ല് പോലുള്ളവ), എണ്ണക്കുരുക്കള്‍ക്കും ഇന്‍ഷുറന്‍സ് തുകയുടെ പരമാവധി 1.5% മുതല്‍ 2% വരെ മാത്രം കര്‍ഷകര്‍ പ്രീമിയം അടച്ചാല്‍ മതി. വാണിജ്യ- തോട്ടവിളകള്‍ക്ക് (വാഴ, കപ്പ) ഇന്‍ഷുറന്‍സ് തുകയുടെ പരമാവധി 5% കര്‍ഷകര്‍ അടയ്ക്കണം. ബാക്കി വരുന്ന വലിയൊരു തുക കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സബ്സിഡിയായി കമ്പനികള്‍ക്ക് നല്‍കും.

ഇന്‍ഷുറന്‍സ് പ്രീമിയം (സെന്റിന്)

ഓരോ ജില്ലയിലെയും വിളകളുടെ ഉല്‍പ്പാദനച്ചെലവ് അനുസരിച്ചാണ് ഇന്‍ഷുറന്‍സ് തുക നിശ്ചയിക്കുന്നത്. ഹെക്ടറിന് നിശ്ചിത തുക വീതമാണ് നഷ്ടപരിഹാരം കണക്കാക്കുക.

എങ്ങനെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാം?

ബാങ്കുകളില്‍ നിന്ന് കാര്‍ഷിക വായ്പ (KCC) എടുത്ത കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്ന സമയത്ത് ബാങ്കുകള്‍ വഴി തനിയെ ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകും. വേണമെങ്കില്‍ ഇതില്‍ നിന്ന് ഒഴിവാകാനും കര്‍ഷകന് അവകാശമുണ്ട്.

മറ്റുള്ളവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍, ജനസേവന കേന്ദ്രങ്ങള്‍ വഴിയോ അല്ലെങ്കില്‍ PMFBY ഔദ്യോഗിക പോര്‍ട്ടല്‍ (pmfby.gov.in) വഴിയോ നേരിട്ട് അപേക്ഷിക്കാം.

ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, നികുതി രസീത് അല്ലെങ്കില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കൃഷി ഓഫീസറില്‍ നിന്നുള്ള വിള സാക്ഷ്യപത്രം, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കില്‍ പാട്ടക്കരാറിന്റെ പകര്‍പ്പ്, നിശ്ചിത പ്രീമിയം തുക എന്നിവയാണ് അംഗമാകാന്‍ ആവശ്യം.

മലയാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള സമയമാണിപ്പോള്‍. ഓരോ സീസണിലും ഇന്‍ഷുറന്‍സില്‍ ചേരുന്നതിനായി സര്‍ക്കാര്‍ കൃത്യമായ അവസാന തീയതികള്‍ പ്രഖ്യാപിക്കാറുണ്ട്. ഈ സമയപരിധിക്കുള്ളില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയില്‍ രേഖപ്പെടുത്തുന്ന സര്‍വേ നമ്പറും, കൃഷിയിടത്തിന്റെ വിസ്തീര്‍ണ്ണവും കൃത്യമായിരിക്കണം. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ക്ലെയിം നിരസിക്കപ്പെടാം. പ്രാദേശികമായ കൃഷിനാശം സംഭവിച്ചാല്‍ 72 മണിക്കൂറിനകം ഇന്‍ഷുറന്‍സ് കമ്പനിയെയോ, കൃഷി ഓഫീസിനെയോ അറിയിക്കണം. ഹെല്‍പ്പ്ലൈന്‍ നമ്പര്‍- 14447. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ പഞ്ചായത്ത്, കൃഷിഭവന്‍, വാര്‍ഡ് മെമ്പര്‍ എന്നിവരെ ബന്ധപ്പെടുക.

Top News from last week.