പത്തനംതിട്ട: ഏപ്രിൽ മാസം ശബരിമലയിൽ 18 ദിവസം അയ്യപ്പ ദർശനത്തിന് അവസരം. ശബരിമലയിൽ ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാലാണ് 18 ദിവസം ദർശനത്തിന് അവസരം ലഭിക്കുന്നത്. ഏപ്രിൽ ഒന്നിന് തുറക്കുന്ന നട ഏപ്രിൽ 18നാണ് അടയ്ക്കുക.
ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട ഏപ്രിൽ ഒന്നിന് തുറക്കും. വൈകിട്ട് നാലുമണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഏപ്രിൽ രണ്ടിന് രാവിലെ 9:45നും 10:45നും മധ്യേ തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറും.
ഏപ്രിൽ 11ന് പമ്പാ നദിയിൽ ആറാട്ട് നടക്കും. വിഷു ദിവസമായ ഏപ്രിൽ 14ന് രാവിലെ നാലുമണിമുതൽ ഏഴുമണിവരെ വിഷുക്കണി ദർശനം നടക്കും. വിഷുദിനത്തിൽ രാവിലെ ഏഴു മുതലാകും അഭിഷേകം. പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18ന് രാത്രി 10 മണിക്കാണ് നടയടക്കുക.
ശബരിമല ഉത്സവം; അറിയേണ്ടതെല്ലാം
ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവത്തിന് ഏപ്രിൽ രണ്ടിന് കൊടിയേറും. രാവിലെ 9:45നും 10:45നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്മദത്തന്റെയും കാർമികത്വത്തിലാണ് കൊടിയേറ്റ്. ഏപ്രിൽ മൂന്നിന് ഉത്സവബലി തുടങ്ങും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെയും വൈകിട്ടും മുളപൂജ നടക്കും. ആറിന് വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. രാത്രി ശ്രീഭൂതബലിക്ക് ശേഷമാണ് എഴുന്നള്ളത്ത്. 10ന് രാത്രി ഒൻപതോടെ ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത് നടക്കും. തിരികെ എത്തി പഴുക്കാമണ്ഡപത്തിൽ വിശ്രമം.
11ന് പുലർച്ചെ ശ്രീകോവിലിലേക്ക് മടങ്ങി പൂജകൾ നടക്കും. രാവിലെ ഒൻപതോടെയാണ് പമ്പയിലേക്ക് ആറാട്ട് എഴുന്നള്ളത്ത്. ആറാട്ട് കഴിഞ്ഞ് തിരിച്ചുവരുംവരെ ദർശനമില്ല. 11 മണിക്ക് ആറാട്ട് നടക്കും. തുടർന്ന് പമ്പാ ഗണപതി ക്ഷേത്രത്തിൽ അയ്യപ്പനെ എഴുന്നള്ളിച്ച് ഇരുത്തും. വൈകിട്ട് നാലോടെ സന്നിധാനത്തേക്ക് മടക്കം. ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തുമ്പോൾ ഉത്സവത്തിന് കൊടിയിറങ്ങും. രാത്രി 10ന് നട അടയ്ക്കും.






