നടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. മജിസ്‌ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കിയ രഞ്ജിത്തിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി അദ്ദേഹത്തിൻ്റെ അഭിഭാഷകൻ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഇടുക്കിയിൽ നിന്നാണ് കൊച്ചി പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.
സിനിമയുടെ സെറ്റിൽ വെച്ച് രഞ്ജിത്ത് തന്നെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് നടപടി. ഇടുക്കിയിൽ നിന്ന്
കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ ആദ്യം തൊടുപുഴ പോലീസ് സ്റ്റേഷനിലും പിന്നീട് കൊച്ചി പോലീസിനും കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധന പൂർത്തിയാക്കിയാണ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്
സിനിമയുടെ ചിത്രീകരണത്തിനിടെ കാരവനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് നടി മൊഴി നൽകിയത്. കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിങ്കളാഴ്ചയാണ് വനിതാ പോലീസ് സ്റ്റേഷനിൽ വെച്ച് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. അതീവ രഹസ്യമായാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പോലീസ് പൂർത്തിയാക്കിയത്









