ലഹരി പരിശോധനക്കെത്തിയ പൊലീസിനെ മർദിച്ചു; യൂത്ത് ലീഗ് നേതാവിന്റെ സഹോദരൻ പിടിയിൽ

കോഴിക്കോട്: ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന് പരിശോധനയ്‌ക്കെത്തിയ പൊലീസിനെ ആക്രമിച്ച യുവാവ് പിടിയിൽ. പതിമംഗലം സ്വദേശി പി കെ ബുജൈറിനെയാണ് കുന്ദമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിൽ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്തിന് പരിക്കേറ്റു.
യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരനാണ് പിടിയിലായ ബുജൈർ. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ബുജൈർ പൊലീസിനെ ആക്രമിച്ചത്. ബുജൈറിൽ നിന്ന് ലഹരി മരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
എന്നാൽ വാഹന പരിശോധനയിലും ദേഹ പരിശോധനയിലും ലഹരിമരുന്ന് കണ്ടെത്താൻ സാധിച്ചില്ല. അതേസമയം ബുജൈറിന് ലഹരി ഇടപാടിൽ പങ്കുണ്ടെന്ന് മറ്റൊരു പ്രതി കുറ്റസമ്മത മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്. മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്ത ചൂലാംവയൽ ആമ്പ്രമ്മൽ റിയാസാണ് മൊഴി നൽകിയത്. റിയാസും ബുജൈറും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ പോലീസ് കണ്ടെടുത്തു. ബുജൈറിനെതിരെ ബിഎൻഎസ് 132, 121 വകുപ്പുകൾ പ്രകാരം കേസെടുത്തു.

Top News from last week.

Latest News

More from this section