
നോർത്ത് മലബാർ ട്രാവൽ ബസാർ വിജയകരമായി സമാപിച്ചു
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സംഘടിപ്പിച്ച മൂന്നാമത് നോർത്ത് മലബാർ ട്രാവൽ ബസാർ വിജയകരമായി സമാപിച്ചു. മേളക്ക് വലിയ പ്രതികരണമാണ് ഇത്തവണ ടൂറിസം മേഖലയിൽ നിന്നും ലഭിച്ചത്.സമാപന സമ്മേളനം മുൻ മന്ത്രി ശ്രീമതി ഷൈലജ ടീച്ചർ ഉൽഘാടനം ചെയ്തു. നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് ശ്രീ സി രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ സി അനിൽ കുമാർ സ്വാഗതം പറഞ്ഞു. മെട്രോ മാർട്ട് മാനേജിങ് ഡയറക്ടർ ശ്രീ സിജി നായരെ ചടങ്ങിൽ ആദരിച്ചു. ചേമ്പർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ശ്രീ സച്ചിൻ സൂര്യകാന്ത്, ശ്രീ മധു കുമാർ, ശ്രീ കെ കെ പ്രദീപ് എന്നിവർ പങ്കെടുത്തു.ആന്ധ്രയിൽ നിന്നും നോർത്ത് മലബാർ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാൻ എത്തിയ ആന്ധ്ര ട്രാവൽ അസോസിയേഷൻ പ്രതിനിധികളെ ചടങ്ങിൽ സ്വീകരിച്ചു. നാൽപതോളം പേരടങ്ങുന്ന ട്രാവൽ ഓപ്പറേറ്റമാരാണ് എൻ എം ടി ബി യുടെ ഭാഗമായി കണ്ണൂരിൽ എത്തിയത്.കർണാടക, തമിഴ്നാട്, തെലങ്കാന, ഒഡിസ, ഗുജറാത്, ഉത്തർപ്രദേശ്, ഡൽഹി, ജമ്മുകശ്മീർ, ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ടൂർ ഓപ്പറേറ്റർ മാർ ഹോസ്റ്റഡ് ബയർ മാരായി ഇത്തവണ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ ആയിരത്തോളം ട്രേഡ് വിസിറ്റർമാരും രണ്ടു ദിവസങ്ങളിൽ മേള സന്ദർശിച്ചു.മുൻ മന്ത്രി ശ്രീ ഇ പി ജയരാജൻ ടൂർ ഓപ്പറേറ്റർ മാരുമായി സംവദിച്ചു.നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സിന്റെയും ടൂറിസം സംരംഭകരുടെയും സംയുക്ത സംരംഭമായ നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ (നോംറ്റോ) യും, മെട്രോ മാർട്ടട്ടും സംയുക്തമായി കണ്ണൂർ വിമാനത്താവളത്തിന്റെ സഹകരണത്തോടെയാണു നോർത്ത് മലബാർ ട്രാവൽ ബസാർ സംഘടിപ്പിച്ചത്.വിനോദ സഞ്ചാര മേഖലയിലെ നൂറ്റി മുപ്പതോളം സ്ഥാപനങ്ങൾ അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും മേളയിൽ പരിചയപ്പെടുത്തി. വടക്കൻ മലബാറിലെ ടൂറിസം സാധ്യതകൾ ജനങ്ങളിലേക്ക് എത്തിക്കാനും വിനോദസഞ്ചാര കേന്ദ്രങ്ങളെ ആഗോളതലത്തിൽ അവതരിപ്പിക്കാനും ടൂറിസം സംരംഭകരെ ഒരു കുട കീഴിൽ കൊണ്ടുവരാനും മേളയിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന് സംഘാടകർ പ്രതികരിച്ചു ട്രാവൽ ബസാറിൻറ നാലാമത് എഡിഷൻ അടുത്ത വർഷം നടക്കും.








